അദ്ധ്യായം – രണ്ട്
വാഷിങ്ങ്ടൺ
വിയറ്റ്നാം യുദ്ധത്തിലും
സീക്രട്ട് സർവീസിലും സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുള്ള ബ്ലെയ്ക്ക് ജോൺസൻ ആയിരുന്നു
അമേരിക്കൻ പ്രസിഡന്റിന്റെ പേഴ്സണൽ സെക്യൂരിറ്റി അഡ്വൈസർ. വൈറ്റ് ഹൗസിൽ ഒരു പ്രമുഖ സ്ഥാനം
ഉണ്ടായിരുന്നു അയാൾക്ക്. വർഷങ്ങളായിട്ടുള്ള പരിചയമാണ് ചാൾസ് ഫെർഗൂസനും ഹാരി മില്ലറും
ആയി അയാൾക്കുള്ളത്.
ലിമോസിന്റെ പിൻസീറ്റിൽ
അവർക്കരികിലേക്ക് കയറിയിരുന്ന അയാൾ ഡ്രൈവർ ക്യാബിന്റെ വിൻഡോ വലിച്ചടച്ചു. “നിങ്ങളെ
ഇരുവരെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല…” അയാൾ പറഞ്ഞു. “ഈയിടെയായി കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല… നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി എങ്ങനെ മാനേജ്
ചെയ്യുമായിരുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു…”
“ഓ, അതൊക്കെ അദ്ദേഹം മാനേജ്
ചെയ്തോളുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്...” ഫെർഗൂസൻ പറഞ്ഞു. “എന്നിരുന്നാലും ഏത് പ്രതിസന്ധി
ഘട്ടവും കൈകാര്യം ചെയ്യാൻ എന്റെ ടീം എപ്പോഴും സന്നദ്ധമാണെന്നത് വാസ്തവമാണ്…”
“നിങ്ങൾ ഇടപെടുന്നതോടെ
മൊത്തം അലങ്കോലമായിരിക്കുമെന്ന് മാത്രം…” ഹാരി മില്ലർ കളിയാക്കി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും
ബ്രിട്ടീഷ് അണ്ടർസെക്രട്ടറിയുമായിരുന്നു ഹാരി
മില്ലർ.
“വെൽ, അലങ്കോലമാക്കുന്നതൊക്കെ
നിങ്ങളല്ലേ…?” ഫെർഗൂസനും വിട്ടുകൊടുത്തില്ല. “വേറെ പണിയൊന്നും
ഇല്ലാത്തപ്പോൾ, പ്രശ്നക്കാരായ എം.പി.മാരെ ഭയപ്പെടുത്തി വരുതിയിലാക്കുക തുടങ്ങി എന്തെല്ലാം
കളികൾ…”
“ഇതെല്ലാം മൊത്തം അതിശയോക്തിയാണ്
കേട്ടോ…” ബ്ലെയ്ക്കിനോട് മില്ലർ പറഞ്ഞു. “എന്തായാലും, ഞങ്ങൾ
ഒരുക്കിയിരിക്കുന്ന സെക്യൂരിറ്റി അറേഞ്ച്മെന്റുകളിൽ പ്രസിഡന്റ് സന്തുഷ്ടനാണെന്ന് കരുതുന്നു… ലണ്ടനിലേക്കുള്ള അദ്ദേഹത്തിന്റെ ഹ്രസ്വസന്ദർശനം അല്പം കൂടി നീട്ടിയിരുന്നെങ്കിൽ
എന്ന് ഞങ്ങൾ ആശിച്ചുപോകുന്നു… സാരമില്ല, ഈ ചുരുങ്ങിയ സമയത്ത് പാരീസും ബെർലിനും
കൂടി സന്ദർശിക്കാനുള്ളതാണല്ലോ…”
"മിഡിൽ ഈസ്റ്റിലെയും
ആഫ്രിക്കയിലെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ഇതും കൂടി ശ്രദ്ധിക്കുവാൻ അദ്ദേഹത്തിന്
സമയം കിട്ടുന്നുവെന്നത് തന്നെ വിസ്മയകരമാണ്." ഫെർഗൂസൻ പറഞ്ഞു.
“അൽ ഖ്വയ്ദയാണെങ്കിൽ വിവിധ
രാഷ്ട്രങ്ങളിലെ തലസ്ഥാനങ്ങളിൽ ആക്രമണം അഴിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്…” മില്ലർ പറഞ്ഞു. “ബിൻ ലാദനെ വധിച്ചതിന് പകരം വീട്ടുവാൻ…”
“വരുന്നത് പോലെ വരട്ടെ
എന്നു പറഞ്ഞ് കൈയും കെട്ടി നോക്കിയിരിക്കാനാവില്ല നമുക്ക്…” ഫെർഗൂസൻ പറഞ്ഞു. “ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ… ഇതിന്റെയൊക്കെ പിന്നിലുള്ളവരെ കണ്ടെത്തി ഉന്മൂലനം ചെയ്യുക തന്നെ വേണം…”
“വെൽ, ഈ വിഷയം തന്നെയാണ്
പ്രസിഡന്റിന് നിങ്ങളോട് ചർച്ച ചെയ്യാനുള്ളതും…” ബ്ലെയ്ക്ക്
ജോൺസൻ പറഞ്ഞു. “അടിയന്തര സന്ദർഭങ്ങളിൽ അടിച്ചമർത്തലുകൾ നടത്തുന്നതിനോട് അദ്ദേഹത്തിനും
യോജിപ്പാണെന്ന് നിങ്ങൾക്കറിയാമല്ലോ… എങ്കിലും സാദ്ധ്യമായ ഇടങ്ങളിലെല്ലാം സമാധാന ചർച്ചകൾക്കാണ്
അദ്ദേഹം പ്രാധാന്യം കല്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാവും…”
“എന്ന് വച്ചാൽ എന്താണർത്ഥം…?” ഫെർഗൂസൻ പുരികം ചുളിച്ചു.
മില്ലർ ഒരു തടയിടാനെന്നോണം
ഫെർഗൂസന്റെ കാൽമുട്ടിൽ കൈ വച്ചു. “പ്രസിഡന്റിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം നമുക്ക്…”
ജനറൽ ഫെർഗൂസനും അതിനോട്
യോജിച്ചു. “അതെ, തീർച്ചയായും… അദ്ദേഹം പറയുന്നത് കേൾക്കുക തന്നെ വേണം…”
***
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ
ആ വലിയ കോഫീ ടേബിളിന് ഒരു വശത്ത് പ്രസിഡന്റും ബ്ലെയ്ക്ക് ജോൺസനും എതിർവശത്ത് ഫെർഗൂസനും
മില്ലറും ഇരുന്നു. പ്രസിഡന്റിന്റെ പിന്നിൽ അദ്ദേഹത്തിന്റെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ
എല്ലാം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് നിന്നു.
“ലണ്ടൻ, പാരീസ്, ബെർലിൻ,
ബ്രസ്സൽസ് – നാലു ദിവസം നീളുന്ന സന്ദർശനം…” പ്രസിഡന്റ് പറഞ്ഞു. “എങ്കിലും ലണ്ടനിലെ ചടങ്ങിലേക്കാണ്
ഞാൻ ഉറ്റുനോക്കുന്നത്… പ്രത്യേകിച്ചും പാർലിമെന്റിലെ സ്വീകരണം…”
“മഹത്തായ ഒരു ദിനമായിരിക്കും
അത്, മിസ്റ്റർ പ്രസിഡന്റ്…” ഫെർഗൂസൻ പറഞ്ഞു. “താങ്കളുടെ സന്ദർശനം പ്രമാണിച്ച്
സെക്യൂരിറ്റി സിസ്റ്റം ആകെ ഉടച്ചു വാർത്തിട്ടുണ്ട്… മേജർ മില്ലർ
ആണ് അതിന്റെ കോ-ഓർഡിനേറ്റർ…”
“യെസ്… നിങ്ങളുടെ റിപ്പോർട്ട് ഞാൻ കണ്ടിരുന്നു… എല്ലാം വളരെ ഭംഗിയായിത്തന്നെ ചെയ്തിരിക്കുന്നു… നിങ്ങളുടെ ആ അഫ്ഗാനിസ്ഥാൻ റിപ്പോർട്ടിനെക്കുറിച്ചാണ് എനിക്ക് കൂടുതൽ
അറിയേണ്ടത്… മിർബാത്തിൽ വച്ച് നമ്മുടെ സൈന്യത്തിന് നേർക്കുണ്ടായ
ആ ആക്രമണത്തെ കുറിച്ച്… അനേകം ജീവനുകളാണ് അതിൽ നമുക്ക് നഷ്ടപ്പെട്ടത്… ബ്രിട്ടീഷ് പൗരത്വമുള്ള കുറേ മുസ്ലീങ്ങൾ താലിബാന്റെ ഉന്നത സ്ഥാനങ്ങളിൽ
വിരാജിക്കുന്നുണ്ടെന്ന നിങ്ങളുടെ ഊഹം ശരിയാണെന്ന് തോന്നുന്നു…”
“യെസ് മിസ്റ്റർ പ്രസിഡന്റ്…”
“അതത്ര നല്ല കാര്യമല്ല… അവരെ നയിച്ചിരുന്ന വ്യക്തി ഒരു വാർ ഹീറോയും ആയുധക്കച്ചവട രംഗത്ത് ഏറ്റവും
പേരുകേട്ട സ്ഥാപനത്തിന്റെ ചെയർമാനും ആയിരുന്നുവെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല…”
“യുദ്ധക്കൊതിയനായ ഒരു
ചെറുപ്പക്കാരനായിരുന്നു ടാൽബട്ട്…” മില്ലർ പറഞ്ഞു. “താലിബാന് അനധികൃതമായി അയാൾ ആയുധങ്ങൾ
സപ്ലൈ ചെയ്തിരുന്നത് കമ്മീഷന് വേണ്ടിയായിരുന്നു… എന്നാൽ
അൽ ഖ്വയ്ദ അയാളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന അവസ്ഥയിലേക്ക് പിന്നീട് അത് എത്തുകയാണുണ്ടായത്…”
“ഞങ്ങളുടെ റിപ്പോർട്ടിൽ
പറഞ്ഞിരിക്കുന്നത് പോലെ, ഐറിഷ് തീരത്തിന് സമീപം ടാൽബട്ടിന്റെ വിമാനം കടലിൽ തകർന്ന്
വീഴുമ്പോൾ ഡില്ലന്റെ വെടിയുണ്ട അയാളുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും മരണകാരണം
അതായിരുന്നില്ല…” ഫെർഗൂസൻ ചുമൽ ഒന്ന് വെട്ടിച്ചു. “തന്റെ കുടുംബത്തിന്റെ
പേര് സംരക്ഷിക്കാൻ നടത്തിയ ആത്മഹത്യയായിരുന്നു അത്…”
“അപ്പോൾ ടാൽബട്ടിന്റെ
അൽ ഖ്വയ്ദ ബന്ധത്തെക്കുറിച്ച് അയാളുടെ മാതാവിന് ഒന്നും അറിയില്ലായിരുന്നുവെന്നാണോ…?”
“ഇല്ല, അവർക്ക് അറിയില്ലായിരുന്നു… കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമ എന്ന നിലയ്ക്കാണ് അവർ ഇപ്പോൾ
അതിന്റെ ചെയർപേഴ്സൺ ആയി മാറിയത്…”
“അപ്പോൾ ലോകത്തിന്റെ കണ്ണിൽ,
അയാൾ കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിൽ, അല്ലേ…?”
“അതെ…” ഫെർഗൂസൻ പറഞ്ഞു. “പക്ഷേ, അൽ ഖ്വയ്ദയ്ക്ക് സത്യാവസ്ഥ അറിയാം… എങ്കിലും അത് സമ്മതിക്കുന്നത് അവർക്ക് നാണക്കേടാണ്… ഇങ്ങനെയൊരു കഥ ആരും വിശ്വസിക്കില്ല എന്നത് വേറെ കാര്യം…”
“അതിന് ദൈവത്തിന് നന്ദി… ഒപ്പം ഇത്തരം പ്രശ്നങ്ങൾ വളരെ ഭംഗിയായി പരിഹരിക്കുന്ന നിങ്ങളുടെ ടീമിനും… പ്രത്യേകിച്ചും ഷോൺ ഡില്ലനും ഡാനിയൽ ഹോളിയ്ക്കും… അൾജീരിയൻ വിദേശകാര്യ മന്ത്രി, ഹോളിയ്ക്ക് ഒരു ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട്
നൽകി എന്ന് കേട്ടല്ലോ…”
“നമ്മളെപ്പോലെ തന്നെ അൾജീരിയൻ
ഗവണ്മന്റും അൽ ഖ്വയ്ദയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്…” ഫെർഗൂസൻ പറഞ്ഞു. “ആ പാസ്പോർട്ട് ഒരു വിലയേറിയ ആസ്തി തന്നെയാണ് അയാൾക്ക്…”
“ഷോൺ ഡില്ലനെപ്പോലെ തന്നെ
യുവത്വത്തിൽ പ്രൊവിഷണൽ IRAയുടെ ഒരു മെമ്പറായിരുന്നു ഹോളിയും… തീവ്രവാദത്തിലൂടെയും അക്രമത്തിലൂടെയും വളർന്നവർ… അത്തരം പ്രവൃത്തികളിലൂടെ മാത്രമേ പ്രതിസന്ധികൾ തരണം ചെയ്യാനാവൂ എന്ന
ചിന്തയായിരിക്കാം അവരെ നയിക്കുന്നത്…” പ്രസിഡന്റ് പറഞ്ഞു.
“അന്താരാഷ്ട്ര തീവ്രവാദം
എന്നത് നമ്മുടെ കാലഘട്ടത്തിലെ മഹാവിപത്താണ്, മിസ്റ്റർ പ്രസിഡന്റ്… മതതീവ്രവാദികളാണ് ഇതിന്റെയൊക്കെ പിന്നിൽ… ക്യാൻസർ പോലെയാണത്… പടരുന്നതിന് മുമ്പേ തന്നെ മുറിച്ചു മാറ്റണം…” ഫെർഗൂസൻ പറഞ്ഞു.
“നിങ്ങൾക്കറിയാമല്ലോ ജനറൽ,
ബലപ്രയോഗത്തിന് ഞാൻ എതിരല്ല…” പ്രസിഡന്റ് പറഞ്ഞു. “പക്ഷേ, എല്ലാവരെയും കൊല്ലുക
എന്നത് പ്രായോഗികമല്ല… തീവ്രചിന്താഗതിയുള്ളവരുമായി ചർച്ചകൾ നടത്തി ഒരു
സമവായത്തിൽ എത്തുക എന്നത് മാത്രമാണ് സമാധാനത്തിനുള്ള പോംവഴി… ഒസാമ ഇല്ലാതായതോടെ അത്തരം ഒരു സമീപനവുമായി മുന്നോട്ട് നീങ്ങിയാൽ പ്രതീക്ഷിക്കാൻ
ഏറെയുണ്ട്…”
“ഞാൻ യോജിക്കുന്നു…” ഫെർഗൂസൻ പറഞ്ഞു. “പക്ഷേ, അക്രമത്തിൽ മാത്രം വിശ്വസിക്കുന്ന, തങ്ങളുടെ
അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ബോംബ് വച്ച് കൊല്ലുന്നവരെ എന്തു ചെയ്യണം…? പടരുന്നതിന് മുമ്പ് ഡില്ലനെയും ഹോളിയെയും പോലുള്ളവരെ ഉപയോഗിച്ച് ആ
തീ തല്ലിക്കെടുത്തുന്നതല്ലേ അഭികാമ്യം…?”
“എന്നാലും ഇത്തരം പ്രവൃത്തികളെ
നമുക്ക് ന്യായീകരിക്കാൻ പറ്റുമോ…?” പ്രസിഡന്റ് ചോദിച്ചു.
“യുദ്ധാനന്തരം 1947ൽ ഓട്ടോ
സ്കോർസെനി എന്ന മിടുക്കനായ ഒരു ജർമ്മൻ കമാൻഡോ ലീഡറുടെ മേൽ യുദ്ധക്കുറ്റം ചുമത്തപ്പെട്ടു…” ഫെർഗൂസൻ പറഞ്ഞു. “തന്റെ കീഴിലുള്ള സൈനികരെ അമേരിക്കൻ യൂണിഫോം അണിയിച്ച്
ശത്രുനിരയെ ആക്രമിക്കാൻ അയച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം… പിടിക്കപ്പെട്ട ഭൂരിഭാഗം പേരെയും അമേരിക്കൻ സൈന്യം വെടിവെച്ചു കൊന്നു…”
“നിങ്ങൾ എന്താണ് പറഞ്ഞു
വരുന്നത്…?”
“അധിനിവേശ ഫ്രാൻസിൽ ചാരപ്രവർത്തനം
നടത്തിയിരുന്ന ബ്രിട്ടീഷ് സീക്രട്ട് സർവീസിലെ ഒരു പ്രമുഖ ഏജന്റായിരുന്നു പ്രതിഭാഗത്തിന്റെ
പ്രധാന സാക്ഷി… സമാനമായ നിരവധി ദൗത്യങ്ങൾ താനും നടത്തിയിട്ടുണ്ടെന്ന്
അയാൾ മൊഴി നൽകി… ജർമ്മൻ യൂണിഫോം ധരിച്ച ബ്രിട്ടീഷ് സൈനികരെ യുദ്ധനിരയിലേക്കയച്ച്
ജർമ്മൻ സൈനികരെ വകവരുത്തിയിരുന്നുവത്രെ… ശത്രുരാജ്യത്തിലെ ഉന്നത സൈനികോദ്യോഗസ്ഥരെ വധിക്കുവാൻ
ഈ മാർഗ്ഗമാണ് അയാളുടെ മേധാവികൾ തെരഞ്ഞെടുത്തിരുന്നതെന്ന് അയാൾ വെളിപ്പെടുത്തി. ഒരു
യുദ്ധക്കുറ്റവാളിയായിട്ടാണ് ഓട്ടോ സ്കോർസെനിയെ കോടതി കാണുന്നതെങ്കിൽ താനും അതേ കുറ്റം
ചെയ്തിട്ടുണ്ടെന്ന് അയാൾ കോടതിയെ ബോധിപ്പിച്ചു…”
അല്പനേരത്തേക്ക് അവിടെങ്ങും
മൗനം നിറഞ്ഞു. “എന്നിട്ട് എന്തായിരുന്നു കോടതിവിധി…?” പ്രസിഡന്റ്
ചോദിച്ചു.
“കോടതി കേസ് തള്ളി… സ്കോർസെനിയെ വെറുതെ വിട്ടു…”
ഒരു നീണ്ട മൗനത്തിന് ശേഷം
പ്രസിഡന്റ് ചോദിച്ചു. “പിന്നെ എന്താണിതിന് ഒരു പരിഹാരം…?”
“നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്
ഒരു വൃത്തികെട്ട കളിയാണ്…” മില്ലർ പറഞ്ഞു. “മറുപക്ഷം കളിക്കുന്ന അതേ വൃത്തികെട്ട
കളി നമ്മളും കളിക്കുക എന്നത് മാത്രമാണ് അതിജീവനത്തിനുള്ള ഏകമാർഗ്ഗം… എന്റെ ഇരുപത് വർഷത്തെ സൈനിക ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്… പ്രത്യേകിച്ചും ഐറിഷ് കലാപകാലത്തെ അനുഭവങ്ങൾ…”
പ്രസിഡന്റ് ഒരു ദീർഘശ്വാസമെടുത്തു.
“അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഞാൻ എത്തിയത് തെറ്റായ കാലഘട്ടത്തിലാണെന്ന് തോന്നുന്നു… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ… എന്താണ്
ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ…” അദ്ദേഹം എഴുന്നേറ്റ് കൈകൾ നീട്ടി. “താങ്ക് യൂ
ഫോർ കമിങ്ങ്, ജെന്റിൽമെൻ… വീ വിൽ മീറ്റ് എഗെയ്‌ൻ ഓൺ ഫ്രൈഡേ…”
(തുടരും)