അവരെ ഹോട്ടലിൽ കൊണ്ടുചെന്ന്
വിടാമെന്ന് ബ്ലെയ്ക്ക് ജോൺസൻ നിർബന്ധം പിടിച്ചു. മഴ പെയ്തുകൊണ്ടിരുന്നിട്ടും വൈറ്റ്
ഹൗസിന്റെ ഗേറ്റുകൾക്ക് മുന്നിൽ ടൂറിസ്റ്റുകളാണെന്നാണ് തോന്നിക്കുന്ന ധാരാളം പേർ കൂടി
നിൽക്കുന്നുണ്ടായിരുന്നു.
“ഞാൻ പറഞ്ഞത് പോലെ തന്നെയായിരുന്നില്ലേ
മീറ്റിങ്ങ്…?” ബ്ലെയ്ക്ക് ചോദിച്ചു. “ഇത് അമേരിക്കയാണ്… അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്… ദുർഘടമായ
പാതയാണ് പ്രസിഡന്റിന് തരണം ചെയ്യാനുള്ളത്… തീവ്രവാദികളെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ തടവറ ഞങ്ങൾ
പരീക്ഷിച്ചു… പക്ഷേ, അതിനെതിരെ ലോകത്തെമ്പാടും നിന്ന് ഞങ്ങൾക്ക്
സന്ദേശങ്ങൾ വന്നു… എന്തിന്, ഒസാമാ ബിൻലാദനെ കൈകാര്യം ചെയ്ത രീതിയെപ്പോലും
വിമർശിച്ചവരുണ്ട്…”
“അത് ഞങ്ങൾക്കറിയാം, ബ്ലെയ്ക്ക്… പ്രശ്നമെന്താണെന്ന് വച്ചാൽ, ആഗോള സ്വാതന്ത്ര്യം, സ്വകാര്യത, നിയമസംഹിത
എന്നിവയെക്കുറിച്ചെല്ലാം ആവോളം നമുക്ക് സംസാരിക്കാം… പക്ഷേ,
അധികാരത്തിൽ എത്തുന്നതോടെ ചിത്രം മാറുന്നു… നമ്മുടെ മേശപ്പുറത്ത് എത്തുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ
കാണുമ്പോഴാണ് യാഥാർത്ഥ്യം എത്രമാത്രം ഭീകരമാണെന്ന് നാം മനസ്സിലാക്കുക… സെപ്തംബർ പതിനൊന്ന് പോലുള്ള നിരവധി ഭീകരാക്രമണ പദ്ധതികൾ നാം പരാജയപ്പെടുത്തിയത്
തലനാരിഴ വ്യത്യാസത്തിലായിരുന്നുവെന്നത് പൊതുജനത്തിന് അറിയില്ലല്ലോ…”
“അതെ… ഷോൺ ഡില്ലനെയും ഡാനിയൽ ഹോളിയെയും പോലുള്ളവർ അവരുടെ മനോധർമ്മം അനുസരിച്ച്
പ്രവർത്തിക്കുന്നത് കൊണ്ട്…” ഹാരി മില്ലർ പറഞ്ഞു. “മാത്രമല്ല, മറ്റുള്ളവരിൽ
നിന്നും വിഭിന്നമായി തങ്ങളുടെ പ്രവൃത്തിയുടെ പൂർണ്ണ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയും
ചെയ്യുന്നു…”
“അതെ, താങ്ക് ഗോഡ് ഫോർ
ഇറ്റ്…” ഫെർഗൂസൻ പറഞ്ഞു. “പിന്നെയൊരു കാര്യം, കഴിഞ്ഞ കുറേക്കാലമായി
ഫ്രഞ്ച് സീക്രട്ട് സർവീസുമായി ഉറ്റ സൗഹൃദത്തിലാണ് ഞങ്ങൾ…”
“അത്ഭുതകരം…” ബ്ലെയ്ക്ക് പറഞ്ഞു. “ഞാൻ വിചാരിച്ചത് നിങ്ങൾ ബദ്ധശത്രുക്കളായിരിക്കും
എന്നാണ്…”
“അതൊക്കെ പണ്ട്… മുസ്ലീം വേരുകളുള്ള അൾജീരിയൻ
വംശജരായ ചില ഏജന്റുമാർ അവർക്കുണ്ട്… അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള അൽ ഖ്വയ്ദ
ട്രെയിനിങ്ങ് ക്യാമ്പുകളിൽ നുഴഞ്ഞു കയറി അവർ ശേഖരിച്ച വിവരങ്ങൾ സെപ്തംബർ പതിനൊന്ന്
സംഭവത്തിന് ശേഷം പ്രവർത്തിച്ചു തുടങ്ങിയ നിരവധി ടെററിസ്റ്റ് സെല്ലുകൾ തകർക്കുന്നതിന്
ഫ്രഞ്ചുകാരെ സഹായിച്ചു… ഫ്രാൻസിൽ മാത്രമല്ല…” ഫെർഗൂസൻ ചിരിച്ചു. “നിങ്ങൾക്കറിയാമോ, ഞങ്ങളുടെ തലസ്ഥാന നഗരത്തെ അവർ
വിളിക്കുന്നത് ലണ്ടനിസ്ഥാൻ എന്നാണ്… ഫ്രഞ്ച് സീക്രട്ട് സർവീസ് ഇടയ്ക്കിടെ ഞങ്ങൾക്ക്
ഇൻഫർമേഷൻ തരാറുണ്ട്… നെൽസൺസ് കോളം, ടവർ ബ്രിഡ്ജ്, ഹാരോഡ്സ് തുടങ്ങിയവയെല്ലാം
തകർക്കാനുള്ള അൽ ഖ്വയ്ദയുടെ പദ്ധതികളെക്കുറിച്ച്… ഇപ്പോൾ
ചിത്രം വ്യക്തമായില്ലേ…?”
“തീർച്ചയായും…” ബ്ലെയ്ക്ക് പറഞ്ഞു. “പാരീസിലാണെങ്കിൽ ഈഫൽ ടവർ ആയിരുന്നു അവരുടെ ടാർഗെറ്റ്
എന്ന് തോന്നുന്നു…”
“പാരീസിൽ വസിക്കുന്ന മുസ്ലീങ്ങളുടെ
കാര്യമാണ് കഷ്ടം…” മില്ലർ പറഞ്ഞു. “അൾജീരിയൻ യുദ്ധസമയത്ത് ഫ്രഞ്ച്
ഗവണ്മന്റ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് എനിക്കോർമ്മയുണ്ട്… അത്തരം ഒരവസ്ഥ ആരും ആഗ്രഹിക്കില്ല…”
“പക്ഷേ, അൽ ഖ്വയ്ദ ആഗ്രഹിക്കും…” ലിമോസിൻ ഹോട്ടലിലേക്ക് തിരിയവെ ഫെർഗൂസൻ പറഞ്ഞു. “ഒരർത്ഥത്തിൽ അവർക്ക്
വേണ്ടതും അതുതന്നെയാണ്… അന്നത്തേത് പോലുള്ള അടിച്ചമർത്തലുകളുടെ കാലം തിരികെ
കൊണ്ടുവരിക… അതുവഴി ഏതാനും രക്തസാക്ഷികളെ സൃഷ്ടിക്കുക… അങ്ങനെ കൂടുതൽ മുസ്ലീങ്ങളെ അൽ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യുക…”
“അന്നത്തെ അടിച്ചമർത്തലുകളുമായി
താരതമ്യം ചെയ്താൽ ഡില്ലന്റെയും ഹോളിയുടെയും പ്രവൃത്തികൾ വളരെ നിസ്സാരം…” മില്ലർ പറഞ്ഞു.
അവരെ ഹോട്ടലിന് മുന്നിൽ
ഇറക്കിയിട്ട് ബ്ലെയ്ക്കിനെയും കൊണ്ട് തിരികെ പോകുന്ന ലിമോസിൻ നോക്കി അവർ നിന്നു. “അദ്ദേഹം
പറഞ്ഞത് കേട്ടിട്ട് എന്ത് തോന്നുന്നു…?” ഹാരി മില്ലർ ആരാഞ്ഞു.
“ഐസിട്ട ഒരു ലാർജ്ജ് വിസ്കിയാണ്
എനിക്കിപ്പോൾ ആവശ്യം… എങ്കിലും ഗൾഫ്സ്ട്രീമിന്റെ പ്രൈവറ്റ് ജെറ്റിൽ കയറുന്നത്
വരെ ഞാൻ പിടിച്ചു നിൽക്കും… വരൂ, ബാഗേജ് എല്ലാം എടുത്ത് നമുക്ക് എയർപോർട്ടിലേക്ക്
പോകാം…” ഫെർഗൂസൻ ഹോട്ടലിനുള്ളിലേക്ക് കയറി.
***
അരിസോണ സംസ്ഥാനത്തിലെ
ടുസോണിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ യുദ്ധനിരയിൽ ഉപയോഗിക്കുന്ന
മിലിട്ടറി യൂണിഫോം ആയിരുന്നു ക്യാപ്റ്റൻ സാറാ ഗിഡിയോൺ ധരിച്ചിരുന്നത്. രാജ്യസ്നേഹത്തിന്
പേരുകേട്ട അമേരിക്കയിൽ സൈനികർക്ക് വലിയ ആദരവും സ്വീകാര്യതയുമാണ് എക്കാലത്തും ലഭിച്ചുപോരുന്നത്.
പ്രത്യേകിച്ചും അത് ധരിച്ചിരിക്കുന്നത് സുന്ദരിയായ ഒരു യുവതിയും കൂടിയായപ്പോൾ പറയാനുമില്ല.
അഞ്ചടി ആറിഞ്ച് ഉയരം. ഉയർന്ന കവിളെല്ലുകൾ. ക്രോപ്പ് ചെയ്ത ചുവന്ന മുടിയും നെറ്റിയിലൂടെ
ഇടതുകണ്ണിന് മുകൾഭാഗം വരെ നീണ്ടു കിടക്കുന്ന മുറിപ്പാടും അവൾക്ക് ഒരു പ്രത്യേക ആകർഷകത്വം
നൽകി. അഴകുറ്റ ആ മുഖത്ത് നിർവ്വികാരത നിറഞ്ഞിരുന്നു. ഏതാണ്ട് ഇപ്രകാരമായിരുന്നു ആ മുഖത്ത്
നിന്നും നമുക്ക് വായിച്ചെടുക്കാനാവുക: ഞാൻ ഇങ്ങനെയൊക്കെയാണ്… എന്നെ നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം… അത് എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല… ഫസ്റ്റ് ക്ലാസിലെ വിൻഡോ സീറ്റ് ആയിരുന്നു അവളുടേത്. ഫ്ലൈറ്റ് അറ്റൻഡന്റ്
ഒരു ഗ്ലാസ് ഷാംപെയ്നുമായി അവൾക്കരികിലേക്ക് വന്നപ്പോൾ മറ്റു യാത്രക്കാർ ആകാംക്ഷയോടെ
അവളെ നോക്കുന്നുണ്ടായിരുന്നു.
“ആക്ച്വലി, ഐ തിങ്ക് ദാറ്റ്
വുഡ് ബീ വെരി നൈസ്…” സാറാ ഗിഡിയോൺ അവളോട് പറഞ്ഞു.
“ഓ, ലോർഡ്, യൂ ആർ ഇംഗ്ലീഷ്…!” ചെറുപ്പക്കാരിയായ ആ അറ്റൻഡന്റ് അത്ഭുതം കൂറി.
സാറ തന്റെ മയക്കുന്ന പുഞ്ചിരി
അവൾക്ക് സമ്മാനിച്ചു. “അതെ… ഞാനൊരു ബ്രിട്ടീഷുകാരി ആയതുകൊണ്ട് വിരോധമൊന്നുമില്ലല്ലോ…? ഈ യുദ്ധത്തിൽ നാം ഒരേ പക്ഷത്ത് തന്നെയാണല്ലോ…? എന്താ, അങ്ങനെയല്ലെന്നുണ്ടോ…?”
“അയ്യോ, ഞാൻ അങ്ങനെയൊന്നും
ഉദ്ദേശിച്ചു പറഞ്ഞതല്ല…” ചമ്മലോടെ അവൾ പറഞ്ഞു. “എന്റെ മൂത്ത സഹോദരൻ മറീൻ
കോർപ്സിലാണ്… അഫ്ഗാനിസ്ഥാനിലെ സാംഗിൻ പ്രവിശ്യയിൽ… നിങ്ങൾ അവിടെയൊന്നും പോയിരിക്കാൻ സാദ്ധ്യതയല്ല്ലല്ലോ അല്ലേ…?”
“ഞാൻ പോയിട്ടുണ്ട്… മറീൻസ് ഏറ്റെടുക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് ആർമിയായിരുന്നു ആ പ്രദേശത്ത് സർവെയലൻസ് നടത്തിയിരുന്നത്…”
“അയാം സോ ഗ്ലാഡ്…” ആ അറ്റൻഡന്റ് പറഞ്ഞു. “ഞാൻ നിങ്ങൾക്കുള്ള ഡ്രിങ്ക് എടുത്തുകൊണ്ടു
വരാം…”
അവൾ പോയതും സാറ എഴുന്നേറ്റ്
മുകളിലെ ലോക്കറിൽ നിന്നും തന്റെ ഷോൾഡർ ബാഗ് എടുത്ത് ലാപ്ടോപ് പുറത്തെടുത്ത് തന്റെ സീറ്റിനരികിൽ
വച്ചു. ഷോൾഡർ ബാഗ് തിരികെ വച്ച് സീറ്റിൽ ഇരുന്നപ്പോഴേക്കും ഷാംപെയ്നുമായി അറ്റൻഡന്റ്
തിരികെ വന്നിരുന്നു.
“ഈ സാംഗിൻ എന്ന് പറയുന്ന
സ്ഥലം കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ…? റോൺ വിളിക്കുമ്പോൾ പറയാറുണ്ട്, അത്ര വലിയ പ്രശ്നങ്ങളൊന്നും
അവിടെയില്ല എന്ന്…”
പാവം റോൺ… വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ നുണ പറയുകയായിരുന്നു അവൻ. താൻ ഒരു
ഇൻഫന്ററി ബറ്റാലിയനോടൊപ്പം പോകവെ രണ്ട് തവണയാണ് സാംഗിൻ പ്രവിശ്യയിൽ വച്ച് ആക്രമണം നേരിട്ടത്.
ഇരുനൂറോളം സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. മാത്രമല്ല, അന്നാണ് തന്റെ തുടയിൽ വെടിയേറ്റതും
ചില്ലുകൾ തറച്ച് നെറ്റിയിൽ പരിക്കേറ്റതും. പക്ഷേ, അതൊക്കെ ഈ പെൺകുട്ടിയോട് എങ്ങനെ പറയും…?
ഷാംപെയ്ൻ അകത്താക്കി അവൾ
ഗ്ലാസ് തിരികെ കൊടുത്തു. “വിഷമിക്കാനൊന്നുമില്ല… സാംഗിനിൽ
വലിയൊരു മിലിട്ടറി ബേസാണുള്ളത്… എല്ലാ സൗകര്യങ്ങളുമുണ്ട്… നല്ല ബാത്ത്റൂമുകൾ, ഷോപ്പുകൾ, ബർഗേഴ്സ്, ടി.വി… എവ്‌രിതിങ്ങ്… റോൺ വിൽ ബീ ഫൈൻ… ബിലീവ്
മീ…”
“ഓ, താങ്ക് യൂ സോ മച്ച്…” ആ പെൺകുട്ടിയുടെ മിഴികൾ നിറഞ്ഞിരുന്നു.
“നൗ, യൂ മസ്റ്റ് എക്സ്ക്യൂസ്
മീ… അല്പം ജോലിയുണ്ടായിരുന്നു ചെയ്തു തീർക്കാൻ…” സാറ പറഞ്ഞു.
അവൾ പോയതും സാറ തന്റെ
ലാപ്ടോപ് തുറന്നു. ആ പെൺകുട്ടിയോട് നുണ പറഞ്ഞതിൽ വേദനയുണ്ടായിരുന്നു അവൾക്ക്. അത് മറക്കുവാൻ
ശ്രമിച്ചു കൊണ്ട് അവൾ തന്റെ റിപ്പോർട്ട് ടൈപ്പ് ചെയ്യുവാൻ തുടങ്ങി. അരിസോണയിലെ മിലിട്ടറി
ബേസിൽ അവൾ കണ്ടത് യുദ്ധത്തിന്റെ പുതിയൊരു മുഖമായിരുന്നു. അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും
മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന പൈലറ്റില്ലാത്ത റീപ്പർ ഡ്രോണുകൾ. അവയുടെയെല്ലാം
നിയന്ത്രണം അരിസോണ മിലിട്ടറി ബേസിൽ നിന്നായിരുന്നു. ഡസൻ കണക്കിന് താലിബാൻ, അൽ ഖ്വയ്ദ
നേതാക്കൾ ആയിരുന്നു അവയുടെ ടാർഗെറ്റ്.
ഏതാണ്ട് രണ്ട് മണിക്കൂർ
വേണ്ടി വന്നു റിപ്പോർട്ട് പൂർത്തിയാക്കാൻ. എഴുന്നേറ്റ് ലാപ്ടോപ് തിരികെ ഷോൾഡർ ബാഗിൽ
വച്ചിട്ട് അവൾ ഇരുന്നു. വല്ലാത്തൊരു അസൈന്മെന്റ് തന്നെയായിരുന്നു അത് - ഇതെല്ലാം എവിടെ ചെന്നാണ് അവസാനിക്കുക…? ഒരു ഹോളിവുഡ് സയൻസ് ഫിക്ഷൻ മൂവിയിലെന്ന പോലെ… പക്ഷേ, ഇത് മൂവിയല്ല, തികച്ചും യാഥാർത്ഥ്യം…
തല പൊളിയുന്നത് പോലെ തോന്നി
അവൾക്ക്. പേഴ്സ് തുറന്ന് രണ്ട് മൂന്ന് ഗുളികകൾ എടുത്ത് വായിലിട്ട് ബോട്ട്‌ലിൽ നിന്നും
വെള്ളം കുടിച്ചു. ശേഷം അറ്റൻഡന്റിനെ വിളിക്കുവാനുള്ള ബട്ടൺ അമർത്തി.
ചെറുപ്പക്കാരിയായ ആ ഫ്ലൈറ്റ്
അന്റൻഡന്റ് ഉടൻ തന്നെ അരികിലെത്തി. “എനിതിങ്ങ് ഐ ക്യാൻ ഗെറ്റ് യൂ…?”
“അല്പം ഉറങ്ങണമെന്നുണ്ട്… ഒരു ബ്ലാങ്കറ്റ് കിട്ടുമോ…?”
“തീർച്ചയായും…” ഓവർഹെഡ് ലോക്കറിൽ നിന്നും ഒരു ബ്ലാങ്കറ്റ് പുറത്തെടുത്ത് ആ പെൺകുട്ടി
അവളെ പുതപ്പിച്ചു. സാറ തന്റെ സീറ്റ് പിറകോട്ട് ചായ്ച്ചു.
“സ്വീറ്റ് ഡ്രീംസ്…” ആ പെൺകുട്ടി മൊഴിഞ്ഞു.
എത്ര കാലമായി ഞാൻ നല്ലൊരു
സ്വപ്നം കണ്ടിട്ട്…? ആത്മഗതം നടത്തിക്കൊണ്ട് സാറ കണ്ണുകൾ അടച്ചു.
(തുടരും)